സിസ്‌റ്റര്‍ ബനിക്കാസിയ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ അഭിമാനം
സിസ്‌റ്റര്‍ അഭയക്കേസ് : വഴിത്തിരിവായതു് കന്യാസ്‌ത്രീകളുടെ പരാതി
തിരുസഭയുടെ ശബ്ദം
സിസ്‌റ്റര്‍ ബനിക്കാസിയ
സിസ്‌റ്റര്‍ അഭയക്കേസ് സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായതു് 1992-ല്‍ സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും സി.ബി.ഐ. ഡയറക്‌ടര്‍ക്കും അയച്ച പരാതിയാണെന്നു് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചുകൊണ്ടു് നടത്തിയ പരാമര്‍ശം കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയ്ക്കു് അഭിമാനമായിമാറി. സിസ്‌റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും സി.ബി.ഐ. അന്വേഷണം വിജയിയ്ക്കുകയും ചെയ്താല്‍ ഈകാലഘട്ടത്തിലെ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ നിലപാടു് കഴിഞ്ഞമാസം അന്തരിച്ച സി.എം.സി. മുന്‍ സുപ്പീരിയര്‍ ജനറലും ചങ്ങനാശേരി ഹോളിക്യൂന്‍സ് പ്രോവിന്‍സ് അംഗവുമായിരുന്ന സിസ്റര്‍ ബനിക്കാസിയയുടെയാണെന്നു് ഭാവിയില്‍ അംഗീകരിയ്ക്കപ്പെടും. കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെന്ന ക്‌നാനായ രൂപതയിലെ കന്യാസ്‌ത്രീ 1992 മാര്‍ച്ച് 27-നാണ് ദുരൂഹ സാഹചര്യത്തില്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അഭയ മരിച്ചു നാളുകള്‍ക്കകം 1992 ഏപ്രിലില്‍ ചേര്‍ന്ന സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അന്നത്തെ സി.ബി.സി.ഐ. വിമന്‍സ് ഡസ്‌ക് അധ്യക്ഷ ക്ലിയോപാട്ര രാജ്യത്തു കന്യാസ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഉല്‍ക്കണ്‌ഠ രേഖപ്പെടുത്തുകയും ഇതിനെതിരേ പ്രതികരിക്കാന്‍ സന്യാസിനി സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്‌തു.അഭയയുടെ മരണം കൊലപാതകമാണെന്നും രാജ്യത്തെ അത്യുന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.തന്നെ കേസന്വേഷിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേത്തുടര്‍ന്ന്, ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ ഒപ്പിട്ട പരാതി തയാറാക്കി. ചാപ്‌റ്ററിനു കീഴിലുള്ള 67 കന്യാസ്‌ത്രീകളും യോഗത്തിലെ രണ്ടു ക്ഷണിതാക്കളുമാണു പരാതിയില്‍ ഒപ്പിട്ടത്. കന്യാസ്‌ത്രീകളുടെ ഈ പരാതിയുടെഅടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള കത്തു് കേന്ദ്രത്തിനയച്ചു. അതിനും മുമ്പു സി.ബി.ഐക്കു ലഭിച്ച പരാതിപ്രകാരം അസ്വാഭാവിക മരണത്തിനു കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയതോടെ കേസിലെ മറ്റു ഫയലുകളും സി.ബി.ഐ. ഏറ്റെടുത്ത് അന്വേഷണമാരംഭിച്ചു. ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതിയിലെ ഉത്തരവില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നതിങ്ങനെയാണു് :- “സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്.” സി.ബി.ഐയുടെ മുന്‍ അന്വേഷണസംഘങ്ങള്‍ സിസ്‌റ്റര്‍ ബനിക്കാസിയയുടെ മൊഴിയെടുത്തിട്ടുണ്ട്. മരിച്ചതു് ക്‌നാനായ രൂപതയില്‍പെട്ട കന്യാസ്‌ത്രീയാണെങ്കിലും മറ്റൊരു രൂപതയില്‍പെട്ട താന്‍ പരാതി നല്‍കിയതു കേരളത്തിലെ റോമന്‍ കത്തോലിക്കാ സന്യാസിനി സമൂഹത്തിന്റെ പൊതുതാല്‍പര്യപ്രകാരമാണെന്നു് ബനിക്കാസിയ സി.ബി.ഐയോടു പറഞ്ഞത്. സിസ്‌റ്റര്‍ അഭയക്കേസ് സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായ ഈ സന്യസ്‌ത അസുഖം മൂലം ദീര്‍ഘകാലം അബോധാവസ്‌ഥയില്‍ കഴിഞ്ഞശേഷം 2008 ഡിസംബര്‍ രണ്ടാം പകുതിയില്‍ അന്തരിച്ചു
അഭയാ കേസ് ശരിയായ രീതിയില്‍ അന്വേഷിയ്ക്കണമെന്ന പരസ്യനിലപാടു് സ്വീകരിച്ച ഏക ബിഷപ്പ് അസീറിയന്‍ പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ പൗലോസ് മാത്രമായിരുന്നു.മറ്റാരും പരസ്യനിലപാടു് പ്രഖ്യാപിച്ചില്ലെങ്കിലും സമാനചിന്താഗതിക്കാര്‍ വേറെയുമുണ്ടായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് 1992 ഏപ്രില്‍ 14നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീടു്, സിബിഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്ന് 16 വര്‍ഷത്തിനു ശേഷം2008നവം.20നു് ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ (61), രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ (56), മൂന്നാം പ്രതി സിസ്റ്റര്‍ സെഫി (45) എന്നിവരെ അറസ്റ്റു ചെയ്തു. കോട്ടയം അതിരൂപതാ ചാന്‍സലറാണു് ഫാ. തോമസ് കോട്ടൂര്‍. കാസര്‍കോട് രാജപുരം പയസ് ടെന്‍ത് കോളജ് പ്രിന്‍സിപ്പലാണു ഫാ. ജോസ് പൂതൃക്കയില്‍. അഭയ കൊല്ലപ്പെടുമ്പോള്‍ വൈദികര്‍ രണ്ടുപേരും കോട്ടയം ബിസിഎം കോളജിലെ അധ്യാപകരായിരുന്നു. അന്ന് ഫാ. പൂതൃക്കയില്‍ എഡിറ്ററായ സഭയുടെ മുഖപത്രം 'അപ്നാദേശിലാണ് സിസ്റ്റര്‍ സെഫി ജോലി ചെയ്തിരുന്നത്. കേരള ഹൈക്കോടതിയിലെ ജസ്ററീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചു