2008/01/07

ആഗോളവല്‍ക്കരണം ദാരിദ്ര്യം വര്‍ധിപ്പിച്ചു ‍: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം: ലോകത്തില്‍ കുറച്ചു് പേര്‍ ആഡംബരത്തിലും വളരെയധികം പേര്‍ ദാരിദ്ര്യത്തിലും ജീവിയ്ക്കേണ്ടിവരുന്ന സാഹചര്യത്തെ റോമാ മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമ്പത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും നീതിപൂര്‍വമായ വിതരണം ഉറപ്പാക്കണമെന്നും മിതമായ ജീവിത ശൈലിയാണു് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു് വിശ്വാസികള്‍ക്കു് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ആഗോളവല്‍ക്കരണം വഴി ഒട്ടേറെ നേട്ടങ്ങളുണ്ടായെന്നു് അവകാശപ്പെടുമ്പോഴും അതു് ദാരിദ്ര്യത്തിന്റെ വര്‍ധനയ്ക്കു് കാരണമായിട്ടുണ്ടെന്നു് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.


നീതിയില്‍ ഒന്നാകുന്ന ഒരു ലോകക്രമം രൂപപ്പെടുത്തുന്നതിനു് ആഗോളവല്‍ക്കരണം ഏറെ തടസങ്ങളുണ്ടാക്കുന്നുണ്ടെന്നു് പാപ്പ കറ്റപ്പെടുത്തി.
സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു് വേണ്ടിയുള്ള യുദ്ധങ്ങളും ഊര്‍ജ-ജല സ്രോതസുകളും അസംസ്കൃത വസ്തുക്കളും സ്വന്തമാക്കാനുള്ള വ്യഗ്രതകളും നീതിയില്‍ അധിഷ്ഠിതമായ സമൂഹ നിര്‍മിതിയ്ക്കു് തടസമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഏതാനും പേരുടെ ധാരാളിത്തത്തിനും അനേകം പേരുടെ ദാരിദ്യത്തിനും ഉപരി എല്ലാവരുടെയും പൊതുനന്മ കാംക്ഷിക്കുന്ന വലിയ പ്രത്യാശയാണു് ഇക്കാലത്തിന്റെ ആവശ്യമെന്നു് പാപ്പ ഓര്‍മിപ്പിച്ചു.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...