2010/09/02

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്രഖ്യാപിതമായി.

സനാതന ഹിന്ദുസമൂഹത്തിന്റെ സാമൂഹികവും ആധ്യാത്മികവുമായ തത്ത്വങ്ങളിൽ തീർപ്പ് കല്പിക്കുവാനാണ് തവനൂര്‍ ശാസനം. വൈദികമൂല്യങ്ങൾ പരിരക്ഷിച്ചുകൊണ്ട് സ്മാർത്ത, ശ്രൗതക്രിയ, ആചാരപരിഷ്‌കാരങ്ങൾ പുനഃവിളംബരം നടത്താനും ശാസനയിൽ വകുപ്പുകളുണ്ട്.

പുരാതന കേരളത്തിൽ ആചാര്യമര്യാദകൾ നിയന്ത്രിച്ചിരുന്ന 32 ഗ്രാമങ്ങൾക്കും 'തിരുവാണപ്പടി സത്യ'മെന്നറിയപ്പെട്ടിരുന്ന 'വരാഹശാസന'ത്തിനു് സമാനമായ അഭിനവ മഹാസഭാ നിശ്ചയങ്ങളാണ് തവനൂര്‍ ശാസനമെന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

ഇതിലൂടെ കേരളചരിത്രത്തിന്റെ നാഴികക്കല്ലായ മാമാങ്കം പുനഃസ്ഥാപിച്ച് മൂന്നു് വർഷത്തിലൊരിയ്ക്കൽ തിരുനാവായയിൽ മഹാസഭായോഗം കൂടുവാനും പദ്ധതിയുണ്ട്.

വൈദിക സുരക്ഷാസമിതി പൊതുകാര്യദർശി അഡ്വ. കന്യാകുളങ്ങര ആർ. സുബ്രഹ്മണ്യൻ പോറ്റി അവതരിപ്പിച്ച ശാസനം ചരിത്രപണ്ഡിതൻ ഡോ. എൻ.എം. നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിയ്ക്കുകയായിരുന്നു. മണിക്കുളം ദിവാകരരാജ, വി.എം.സി. നമ്പൂതിരി, വൈദികൻ ഇടമന നാരായണൻ പോറ്റി എന്നിവർ പ്രസംഗിച്ചു.

കടപ്പാടു് മാതൃഭൂമി
.

2009/01/04

സിസ്‌റ്റര്‍ ബനിക്കാസിയ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ അഭിമാനം

സിസ്‌റ്റര്‍ അഭയക്കേസ് : വഴിത്തിരിവായതു് കന്യാസ്‌ത്രീകളുടെ പരാതി

തിരുസഭയുടെ ശബ്ദം
സിസ്‌റ്റര്‍ ബനിക്കാസിയ
സിസ്‌റ്റര്‍ അഭയക്കേസ്‌ സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായതു് 1992-ല്‍ സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും സി.ബി.ഐ. ഡയറക്‌ടര്‍ക്കും അയച്ച പരാതിയാണെന്നു് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചുകൊണ്ടു് നടത്തിയ പരാമര്‍ശം കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയ്ക്കു് അഭിമാനമായിമാറി. സിസ്‌റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും സി.ബി.ഐ. അന്വേഷണം വിജയിയ്ക്കുകയും ചെയ്താല്‍ ഈകാലഘട്ടത്തിലെ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ നിലപാടു് കഴിഞ്ഞമാസം അന്തരിച്ച സി.എം.സി. മുന്‍ സുപ്പീരിയര്‍ ജനറലും ചങ്ങനാശേരി ഹോളിക്യൂന്‍സ്‌ പ്രോവിന്‍സ്‌ അംഗവുമായിരുന്ന സിസ്റര്‍ ബനിക്കാസിയയുടെയാണെന്നു് ഭാവിയില്‍ അംഗീകരിയ്ക്കപ്പെടും. കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെന്ന ക്‌നാനായ രൂപതയിലെ കന്യാസ്‌ത്രീ 1992 മാര്‍ച്ച് 27-നാണ് ദുരൂഹ സാഹചര്യത്തില്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അഭയ മരിച്ചു നാളുകള്‍ക്കകം 1992 ഏപ്രിലില്‍ ചേര്‍ന്ന സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അന്നത്തെ സി.ബി.സി.ഐ. വിമന്‍സ്‌ ഡസ്‌ക് അധ്യക്ഷ ക്ലിയോപാട്ര രാജ്യത്തു കന്യാസ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഉല്‍ക്കണ്‌ഠ രേഖപ്പെടുത്തുകയും ഇതിനെതിരേ പ്രതികരിക്കാന്‍ സന്യാസിനി സമൂഹത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.അഭയയുടെ മരണം കൊലപാതകമാണെന്നും രാജ്യത്തെ അത്യുന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.തന്നെ കേസന്വേഷിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേത്തുടര്‍ന്ന്‌, ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ ഒപ്പിട്ട പരാതി തയാറാക്കി. ചാപ്‌റ്ററിനു കീഴിലുള്ള 67 കന്യാസ്‌ത്രീകളും യോഗത്തിലെ രണ്ടു ക്ഷണിതാക്കളുമാണു പരാതിയില്‍ ഒപ്പിട്ടത്‌. കന്യാസ്‌ത്രീകളുടെ ഈ പരാതിയുടെഅടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള കത്തു് കേന്ദ്രത്തിനയച്ചു. അതിനും മുമ്പു സി.ബി.ഐക്കു ലഭിച്ച പരാതിപ്രകാരം അസ്വാഭാവിക മരണത്തിനു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയതോടെ കേസിലെ മറ്റു ഫയലുകളും സി.ബി.ഐ. ഏറ്റെടുത്ത്‌ അന്വേഷണമാരംഭിച്ചു. ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതിയിലെ ഉത്തരവില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നതിങ്ങനെയാണു് :- “സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്.” സി.ബി.ഐയുടെ മുന്‍ അന്വേഷണസംഘങ്ങള്‍ സിസ്‌റ്റര്‍ ബനിക്കാസിയയുടെ മൊഴിയെടുത്തിട്ടുണ്ട്‌. മരിച്ചതു് ക്‌നാനായ രൂപതയില്‍പെട്ട കന്യാസ്‌ത്രീയാണെങ്കിലും മറ്റൊരു രൂപതയില്‍‍പെട്ട താന്‍ പരാതി നല്‍കിയതു കേരളത്തിലെ റോമന്‍ കത്തോലിക്കാ സന്യാസിനി സമൂഹത്തിന്റെ പൊതുതാല്‍പര്യപ്രകാരമാണെന്നു് ബനിക്കാസിയ സി.ബി.ഐയോടു പറഞ്ഞത്‌. സിസ്‌റ്റര്‍ അഭയക്കേസ്‌ സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായ ഈ സന്യസ്‌ത അസുഖം മൂലം ദീര്‍ഘകാലം അബോധാവസ്‌ഥയില്‍ കഴിഞ്ഞശേഷം 2008 ഡിസംബര്‍ രണ്ടാം പകുതിയില്‍ അന്തരിച്ചു

ജീര്‍ണിച്ചുപോയ ഭാഗങ്ങള്‍ തിരുസഭയുടെഭാഗമായി തെറ്റിദ്ധരിയ്ക്കരുതു്
അഭയാ കേസ് ശരിയായ രീതിയില്‍ അന്വേഷിയ്ക്കണമെന്ന പരസ്യനിലപാടു് സ്വീകരിച്ച ഏക ബിഷപ്പ് അസീറിയന്‍ പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ പൗലോസ് മാത്രമായിരുന്നു.മറ്റാരും പരസ്യനിലപാടു് പ്രഖ്യാപിച്ചില്ലെങ്കിലും സമാനചിന്താഗതിക്കാര്‍ വേറെയുമുണ്ടായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് 1992 ഏപ്രില്‍ 14നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീടു്, സിബിഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്ന് 16 വര്‍ഷത്തിനു ശേഷം2008നവം.20നു് ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ (61), രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ (56), മൂന്നാം പ്രതി സിസ്റ്റര്‍ സെഫി (45) എന്നിവരെ അറസ്റ്റു ചെയ്തു. കോട്ടയം അതിരൂപതാ ചാന്‍സലറാണു് ഫാ. തോമസ് കോട്ടൂര്‍. കാസര്‍കോട് രാജപുരം പയസ് ടെന്‍ത് കോളജ് പ്രിന്‍സിപ്പലാണു ഫാ. ജോസ് പൂതൃക്കയില്‍. അഭയ കൊല്ലപ്പെടുമ്പോള്‍ വൈദികര്‍ രണ്ടുപേരും കോട്ടയം ബിസിഎം കോളജിലെ അധ്യാപകരായിരുന്നു. അന്ന് ഫാ. പൂതൃക്കയില്‍ എഡിറ്ററായ സഭയുടെ മുഖപത്രം 'അപ്നാദേശിലാണ് സിസ്റ്റര്‍ സെഫി ജോലി ചെയ്തിരുന്നത്. കേരള ഹൈക്കോടതിയിലെ ജസ്ററീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചു

2008/09/23

ക്രൈസ്തവവിരുദ്ധ അക്രമങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു് പ്രതിഷേധം

കോട്ടയം: ഇന്ത്യയുടെ പല ഭാഗങ്ങളിലും നടമാടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം അപലപിച്ചു. ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരേയുള്ള അക്രമങ്ങളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കുന്ന പ്രമേയവും മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് അംഗീകരിച്ചു.

ദേവലോകം കാതോലിക്കാസന അരമനയില്‍ സെപ്തംബര്‍ 22-നു് കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ അധ്യക്ഷത വഹിച്ചു.

ഭാരതം നാനാവിധ വെല്ലുവിളികളെ നേരിടുന്ന വേളയില്‍ ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി നമ്മുടെ രാഷ്ട്രത്തിന്റെ അന്തര്‍ദേശീയ പ്രതിച്ഛായ തകര്‍ക്കരുതെന്നും അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നവരോടു് പ്രമേയം ആവശ്യപ്പെട്ടു.
പീഡനം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

2008/03/17

ആഗോളവല്‍ക്കരണ കാലത്തെ ഏഴു് പാപങ്ങള്‍



പുതിയ കാലത്തിന്റെ പാപ പ്രവണതകളെപ്പറ്റി റോമിലെ ശ്ലൈഹക പാപമോചന കോടതി റീജന്റ്


വത്തിക്കാന്‍ നഗരി : തടുക്കാനാവാത്ത ആഗോളീകരണ കടന്നു വരവിന്റെ പുതിയ കാലത്തു് ഏഴു് മാരക പാപങ്ങളുടെ പട്ടികയോടൊപ്പം പുതിയ കാലത്തിന്റെ പാപ പ്രവണതകളെ കൂടി പരിഗണിയ്ക്കേണ്ടതുണ്ടെന്നു് റോമന്‍ കൂരിയയുടെ ഭാഗമായ വത്തിക്കാനിലെ ശ്ലൈഹക പാപമോചന കാര്യ കോടതി (അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി the Apostolic Penitentiary)യുടെ റീജന്റ് ബിഷപ് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി (Bishop Gianfranco Girotti [ Ioannes Franciscus Girotti ] , O.F.M. Conv.) (2002.ഫെ.16 – ...) അഭിപ്രായപ്പെട്ടു.
പരിസ്ഥിതിമലിനീകരണവും ജനിതക രൂപാന്തരം വരുത്തലും അമിത ധന സമ്പാദനവും ലഹരി ഉപയോഗവും സാമ്പത്തിക അസമത്വംവളര്‍ത്തലും ദാരിദ്ര്യമുണ്ടാക്കലും ജൈവധാര്‍മികതയ്ക്കു് നിരക്കാത്തവിധമുള്ള മനുഷ്യനിലെ പ്രയോഗങ്ങളും (ഉദാ: കൃത്രിമ ജനന നിയന്ത്രണം, ഭ്രൂണഹത്യ) ക്രിസ്തീയവിശ്വാസമനുസരിച്ചുള്ള മാരക പാപങ്ങളുടെ പട്ടികയില്‍ ഉള്‍‍പ്പെടുമെന്നു് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി മെത്രാന്‍ വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസ്സെര്‍വത്തോരെ റൊമാനോയ്ക്കു് ((L’Osservatore Romano) നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കുമ്പസാരത്തെ സംബന്ധിച്ചു് വത്തിക്കാനില്‍ ഒരാഴ്ചയായി നടന്ന സിമ്പോസിയത്തിന്റെ സമാപനത്തില്‍ മാര്‍‍ച്ചു് 6നാണു് ബിഷപ് ഗിരോട്ടി അഭിമുഖം നല്‍കിയതു്.

നിയന്ത്രിയ്ക്കാനാവാത്ത ആഗോളീകരണത്തിന്റെ ഫലങ്ങളാണു് ഇവയെന്നും, ഈ പുതിയ പാപങ്ങളെപ്പറ്റി പുരോഹിതന്മാര്‍ ബോധവാന്മാരായിരിയ്ക്കണമെന്നും ഗിരോട്ടി നിര്‍ദേശിച്ചു. പാപങ്ങളുടെ വ്യക്തിഗതമാനത്തിനോടൊപ്പം തങ്ങളുടെ പാപങ്ങള്‍ സമൂഹത്തെയും ബാധിയ്ക്കുന്നു എന്നു് വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ആധുനിക കാലത്തിലെ ഏഴു് സാമൂഹിക പാപങ്ങളുടെ പട്ടിക ഗിറോട്ടി മെത്രാന്‍ നല്കി.
  1. ജനന നിയന്ത്രണം പോലുള്ള ജൈവധര്‍മശാസ്ത്രലംഘനങ്ങള്‍ (ഉദാ: കൃത്രിമ ജനന നിയന്ത്രണം, ഭ്രൂണഹത്യ). ( ``Bioethical' violations such as birth control)
  2. വിത്തുകോശ ഗവേഷണങ്ങള്‍ പോലുള്ള ധാര്‍മികമായി സംശയിയ്ക്കപ്പെടുന്ന പരീക്ഷണങ്ങള്‍ (``Morally dubious'' experiments such as stem cell research)
  3. ലഹരി ഉപയോഗം (Drug abuse)
  4. പരിസ്ഥിതിമലിനീകരണം (Polluting the environment)
  5. സമ്പന്ന-ദരിദ്ര വിഭജനത്തെ വിശാലമാക്കുന്ന പ്രവൃത്തികള്‍ (Contributing to widening divide between rich and poor)
  6. ക്രമാതീത ധനാര്‍ജനം (Excessive wealth)
  7. ദാരിദ്ര്യം സൃഷ്ടിയ്ക്കല്‍ (Creating poverty)


ചാവു് ദോഷങ്ങള്‍ക്കു് മാറ്റമില്ല

അതേസമയം, ആഗോളീകരണ കാലത്തിന്റെ ഏഴു് മഹാ പാപങ്ങളെ മാരക പാപങ്ങളുടെപട്ടികയോടു് ചേര്‍ത്തു് കൊണ്ടു് യിയാന്‍ ഫ്രാന്‍‍സോ ഗിറോട്ടി നടത്തിയ പരാമര്‍ശത്തെ മാരക പാപങ്ങളുടെ പട്ടിക മാറ്റിപ്പുതുക്കിക്കൊണ്ടുള്ള റോമന്‍‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനമായി വ്യാഖ്യാനിച്ചുകൊണ്ടു് ചില വലതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു് ആശയക്കുഴപ്പമുണ്ടാക്കി. അതുകൊണ്ടു് , മാരക പാപങ്ങളെക്കുറിച്ചു് റോമന്‍ കത്തോലിക്കാ സഭ പുനര്‍നിര്‍വചനമൊന്നും നല്‍കിയിട്ടില്ലെന്നു് പിന്നീടു് വത്തിക്കാന്‍ അധികൃതര്‍ക്കു് വ്യക്തമാക്കേണ്ടിവന്നു.
.

പരമ്പരാഗത റോമന്‍ കത്തോലിക്ക വിശ്വാസമനുസരിച്ചു് മാരക പാപങ്ങള്‍ അഥവാ ചാവു് ദോഷങ്ങള്‍ ഏഴെണ്ണമാണു്. നിഗളം (അഹങ്കാരം), അസൂയ, അത്യാര്‍ത്തി (ധനത്തോടുള്ള ആര്‍ത്തി അഥവാ ദ്രവ്യാഗ്രഹം), മോഹം (വിഹിതമല്ലാത്ത ലൈംഗിക മോഹം), കോപം, കൊതി (ദുര), അലസത (മടി ) എന്നിവയാണ് അവ ( 1400 വര്‍ഷത്തിനു മുമ്പു് അതായതു് ആറാം നൂറ്റാണ്ടില്‍ മഹാനായ ഗ്രിഗറി മാര്‍പാപ്പയാണു് ഇവ ചാവു് ദോഷങ്ങളായി പ്രഖ്യാപിച്ചതു്). റോമന്‍ കത്തോലിക്ക സഭയുടെ നിയമസംഹിതയനുസരിച്ച് ദൈവനിയമത്തിന്റെ ഗൗരവമായ ലംഘനമാണു് ഈ പാപങ്ങള്‍. കുമ്പസാരത്തിലൂടെ ഇവയെപ്പറ്റി മനസ്താപിക്കാതെ മരിച്ചാല്‍ നിത്യനരകമാണു് ലഭിയ്ക്കുക.

ചാവു് ദോഷങ്ങള്‍ക്കു് (മാരക പാപപട്ടികയിലെ പാപങ്ങള്‍ക്കു് ) തുല്യമാണു് ആഗോളീകരണ കാലത്തിന്റെ ഏഴു് സാമൂഹിക പാപങ്ങളെന്നാണു് ശ്ലൈഹക പാപമോചന കാര്യ കോടതിയുടെ റീജന്റ് ബിഷപ് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി അഭിപ്രായപ്പെട്ടതു്. ആധുനിക കാലത്തിലെ സാമൂഹിക തിന്മകളെക്കുറിച്ചുള്ള സഭയുടെ വീക്ഷണം തന്നെയാണു് യിയാന്‍ ഫ്രാന്‍‍സോ ഗിറോട്ടി മെത്രാന്‍ വിശദീകരിച്ചതെന്നു് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടു് . ഭൂമിയുടെ നിലനില്പിനെക്കുറിച്ചു് കടുത്ത ആശങ്ക പുലര്‍ത്തുന്ന പതിനാറാം ബനഡിക്ട് മാര്‍ പാപ്പ പലപ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേയ്ക്കു് ജനശ്രദ്ധ തിരിയ്ക്കാറുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാനിലുള്ള ചില മന്ദിരങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നുമുണ്ടു്. സമ്പന്നരും ദരിദ്രരും തമ്മില്‍ അകലം വര്‍ധിച്ചുവരുന്നതിനെതിരേയും ഗര്‍ഭഛിദ്രത്തിനെതിരേയും കാലം ചെയ്ത രണ്ടാം യോഹന്നാന്‍ മാര്‍പാപ്പ ശബ്ദമുയര്‍ത്തിയിരുന്ന കാര്യവും വത്തിക്കാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടു്.

Vatican bishop points to modern social sins - catholicnewsagency.com/

Sacrament of Penance in Crisis, Says Bishop - zenit.org

2008/01/22

മനുഷ്യ ക്ലോണിങ് യാഥാര്‍ഥ്യത്തിലേയ്ക്കു്: ക്രിസ്തീയ സഭകള്‍ക്ക് എതിര്‍പ്പു്


വത്തിക്കാന്‍ നഗരം: 1996-ല്‍ ഡോളി എന്ന ആടിനു് ജന്മം നല്‍കിയ ക്ലോണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു് മനുഷ്യ മൂലകോശത്തില്‍ നിന്നു് മനുഷ്യ ഭ്രൂണം സൃഷ്ടിച്ചു എന്നു് അമേരിക്കന്‍ കമ്പനിയായ സ്റ്റെമാജന്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചു. അഞ്ചു് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചതായാണു് വെളിപ്പെടുത്തല്‍. ക്ലോണിംഗിലൂടെ മനുഷ്യ ഭ്രൂണം സൃഷ്ടിച്ചുവെന്നവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മനുഷ്യ ക്ലോണിങ്ങിനെതിരെ ക്രിസ്തീയ സഭകള്‍ കടുത്ത വിമര്‍ശവുമായി രംഗത്തു്വന്നിട്ടുണ്ടു്.


മനുഷ്യകുലത്തിനു നേരെ നടക്കുന്ന ഏറ്റവും വികൃതമായ ചൂഷണമാണിതെന്നു് ജൈവധാര്‍മിക പ്രശ്നങ്ങളുടെ പഠനത്തിനുള്ള റോമന്‍ കത്തോലിക്കാ സഭയുടെ പ്രത്യേക സ്ഥാപനമായ വത്തിക്കാനിലെ പോന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് (Pontifical Academy for Life) അദ്ധ്യക്ഷന്‍ മോണ്‍സിഞ്ഞോര്‍ ഏലിയോ സ്ഗ്രേസിയ (Monsignor Elio Sgreccia) ജനുവരി 18-നു് വത്തിക്കാന്‍ റേഡിയോയോടു് പറഞ്ഞു. ധാര്‍മികമായി ഏറ്റവും നിയമവിരുദ്ധമായ നടപടിയാണിതെന്നു് അദ്ദേഹം പറഞ്ഞു.


ഒരേ ജനിതക ഘടനയുള്ള ജീവികളില്‍നിന്നു് ലൈംഗിക ബന്ധവും ബീജസങ്കലനവും കൂടാതെ കുഞ്ഞുങ്ങളെ സൃഷ്ടിയ്ക്കുന്നതിനെയാണു് ക്ലോണിംഗ് (cloning)അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നതു്. കാലിഫോര്‍ണിയയിലെ, ലാ ജൊല്ലയിലുള്ള(La Jolla) സ്റ്റെമാജന്‍ ( Stemagen Corp.)എന്ന സ്വകാര്യ കമ്പനിയിലെ ഗവേഷകരാണു് മനുഷ്യ ക്ലോണിങ് നടത്തുന്നതില്‍ വിജയംകൈവരിച്ചതു്. പ്രായപൂര്‍ത്തിയായ പുരുഷന്റെ ചര്‍മത്തില്‍നിന്നെടുത്ത കോശം ഒരു സ്ത്രീ ദാനംചെയ്ത ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ സന്നിവേശിപ്പിച്ചു് വളര്‍ത്തിയെടുത്താണു് മനുഷ്യഭ്രൂണം സൃഷ്ടിച്ചതു്. ചര്‍മകോശം നല്കിയ പുരുഷന്റെ അതേ ജനിതക സവിശേഷതകളാണു് ഭ്രൂണത്തിനുള്ളതെന്ന ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകകയും ചെയ്തു. (1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിയ്ക്കു് 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (somatic cell nuclear transfer എസ്‌.സി.എന്‍.ടി) എന്നാണു് പേരു്. )


വിത്തുകോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണു് മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങള്‍ നടക്കുന്നതു്. അസ്ഥികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണു് വിത്തു് കോശങ്ങള്‍ (stem cells) എന്നു് പറയുന്നതു്. പ്രമേഹം, തലച്ചോറു് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തു്കോശങ്ങള്‍ സഹായിയ്ക്കും. രോഗം ബാധിച്ചു് നശിച്ച ശരീരകലകളില്‍ വിത്തു്കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണു് വിത്തുകോശ ചികിത്സ. ഇതിനു് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്തുകോശം ലഭിയ്ക്കണം. രോഗിയുടെ ഏതെങ്കിലും ശരീരകലയില്‍നിന്നു് കോശം സ്വീകരിച്ചു് ക്ലോണ്‍ ചെയ്തു് ഭ്രൂണമാക്കി മാറ്റിയാല്‍ അതില്‍നിന്നുള്ള വിത്തു്കോശം ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം.


ക്ലോണ്‍ ചെയ്ത് മനുഷ്യഭ്രൂണം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും സ്റ്റെമാജെനിലെ ശാസ്ത്രജ്ഞര്‍ക്കു് അതില്‍നിന്നു് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കുവേണ്ടി ഭ്രൂണം നശിപ്പിക്കുകയും ചെയ്തു. എങ്കിലും സമാന മാര്‍ഗത്തിലൂടെ വിത്തു്കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു് പ്രതീക്ഷയെന്നു് ഗവേഷണത്തിനു് നേതൃത്വം നല്കിയ ഡോ. സാമുവല്‍ വുഡ് (Dr. Samuel Wood) പറഞ്ഞു. പ്രായപൂര്‍ത്തിയായ കോശം ക്ലോണ്‍ ചെയ്തു് മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നത് ആദ്യമാണെങ്കിലും മനുഷ്യ ക്ലോണിങ് ആദ്യത്തെ സംഭവമല്ല. ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചെന്നു് 2001-ല്‍ തന്നെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ ഗവേഷണഫലം ശാസ്‌ത്രീയമായി സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞില്ല. 2004-ല്‍ ദക്ഷിണകൊറിയന്‍ ഗവേഷകരും ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചതായി അവകാശപ്പെട്ടുവെങ്കിലും തട്ടിപ്പാണെന്നു് തെളിഞ്ഞതിനെത്തുടര്‍ന്നു് ഈ അവകാശവാദം അവര്‍ തന്നെ പിന്നീടു് പിന്‍വലിച്ചു.
.................................

2008/01/17

ഹാരി പോട്ടര്‍ തെറ്റായ തരം നായകനെന്നു് വത്തിക്കാന്‍ പത്രം


വത്തിക്കാന്‍: ആംഗലേയ എഴുത്തുകാരി ജെ.കെ. റൗളിങ്ങിന്റെ (J K Rowling) ഹാരി പോട്ടര്‍ (Harry Potter)കുട്ടികള്‍ക്കു് തെറ്റായ മാതൃകയാവുന്ന കഥാപാത്രമാണെന്നു് റോമന്‍‍ കത്തോലിക്കാ സഭാകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മന്ത്രവാദവും ആഭിചാരവും അടിസ്ഥാനമായ പുസ്തകപരമ്പരയായ ഹാരി പോട്ടര്‍ എന്ന കൌമാരക്കാരന്റെ കഥകള്‍‍ ഒരിയ്ക്കലും പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്നും വത്തിക്കാന്‍ ഒദ്യോഗിക പത്രമായ 'ലൊസര്‍വത്താരെ റൊമാനോ'(L'Osservatore Romano)യില്‍ പ്രസിദ്ധീകരിച്ച ലേഖനംവ്യക്തമാക്കി. ഫ്ലോറന്‍സ് സര്‍വകലാശാലയിലെ പ്രഫ. എഡ്വേഡോ റിയാള്‍ട്ടി എഴുതിയ 'ഹാരി പോട്ടറുടെ ഇരട്ടമുഖം എന്ന ലേഖനത്തിലാണു് ജനപ്രിയ ബാലസാഹിത്യ കഥാപാത്രമായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിച്ചതു്.


ദൈവിക കാഴ്ചപ്പാടുകള്‍ക്കു് സമാന്തരമായ ഒരു പശ്ചാത്തലമാണു് ഹാരി പോട്ടര്‍ കഥകള്‍ സൃഷ്ടിയ്ക്കുന്നതു്. കഥയില്‍ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കായുള്ള ശ്രമം തെറ്റും നീതീകരിയ്ക്കാനാവാത്തതുമാണ്. തിന്മയുടെ ശക്തികളെ കീഴടക്കേണ്ടതു് നന്മ കൊണ്ടാണു്. ആഭിചാരവും മന്ത്രവാദവുംകൊണ്ടല്ല. മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണു്. സത്യത്തെയും രക്ഷയെയും ഒരു രഹസ്യജ്ഞാനവുമായി കൂട്ടിക്കുഴച്ചു് ആശയക്കുഴപ്പമുണ്ടാക്കുന്ന പഴയ ജ്ഞാനമത പ്രവണതയായതുകൊണ്ടു് ഗുരുതരവും ആഴമുള്ളതുമായ കള്ളമാണിതു് പകരുന്നതു്. തലതിരിഞ്ഞതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ ആധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിങ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

താല്‍ക്കാലിക ഗര്‍ഭനിരോധമാവാം: ഇസ്ലാമികപണ്ഡിതര്‍

നവദില്ലി: രണ്ടു് കുട്ടികള്‍ക്കിടയില്‍ വേണ്ടത്ര പ്രായവ്യത്യാസം ഉണ്ടാവുന്നതിനു് ദമ്പതികള്‍ക്കു് താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അവലംബിയ്ക്കാമെന്നു് പ്രമുഖ ഇസ്ലാമിക പാഠശാലയായ ദയൂബന്തിലെ(Deoband) ദാറുല്‍ ഉലൂം(Darul Uloom) പണ്ഡിതര്‍ ഫത്‍വ പുറപ്പെടുവിച്ചു.

കുട്ടികളെ ശരിയായ വിധത്തില്‍ പരിചരിയ്ക്കുന്നതിനു് താല്‍ക്കാലിക ഗര്‍ഭനിരോധം അനുവദനീയമാണെന്നു് ദാറുല്‍ ഉലൂമിന്റെ ഫത്‍വകള്‍‍ പുറപ്പെടുവിയ്ക്കുന്ന പണ്ഡിതസമിതിയായ ദാറുല്‍ ഇഫ്ത (Darul Ifta) ഫത്‍വയില്‍ വ്യക്തമാക്കി. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അനുവദനീയമാണോ എന്നതിനെക്കുറിച്ചു് പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞില്ല.

താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗം മുസ്ലിങ്ങള്‍ക്കു് അനുവദനീയമാണെന്നു് ദാറുല്‍ ഉലൂം പണ്ഡിതരുടെ ഫത്‍വയെപിന്തുണച്ചുകൊണ്ടു് മറ്റൊരു പ്രമുഖ ഇസ്ലാമിക സ്ഥാപനമായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (Jamia-Ulema-e-Hind) വക്താവും ഇസ്ലാമിക പണ്ഡിതനുമായ അബ്ദുല്‍ ഹമീദ് നുഅമാനിയും( abdul Hameed Nomani) വ്യക്തമാക്കി. ഇന്ത്യയിലെ 40 ശതമാനത്തിലേറെ മുസ്ലിങ്ങള്‍ ഗര്‍ഭനിരോധമാര്‍ഗം ഉപയോഗിയ്ക്കുന്നുണ്ടെന്നു് സമീപകാലത്തെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു് അദ്ദേഹം പറഞ്ഞു. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധനടപടികള്‍ അനിസ്ലാമികമാണെന്നു് നുഅമാനി അഭിപ്രായപ്പെട്ടു.

2008/01/07

ആഗോളവല്‍ക്കരണം ദാരിദ്ര്യം വര്‍ധിപ്പിച്ചു ‍: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം: ലോകത്തില്‍ കുറച്ചു് പേര്‍ ആഡംബരത്തിലും വളരെയധികം പേര്‍ ദാരിദ്ര്യത്തിലും ജീവിയ്ക്കേണ്ടിവരുന്ന സാഹചര്യത്തെ റോമാ മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമ്പത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും നീതിപൂര്‍വമായ വിതരണം ഉറപ്പാക്കണമെന്നും മിതമായ ജീവിത ശൈലിയാണു് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു് വിശ്വാസികള്‍ക്കു് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ആഗോളവല്‍ക്കരണം വഴി ഒട്ടേറെ നേട്ടങ്ങളുണ്ടായെന്നു് അവകാശപ്പെടുമ്പോഴും അതു് ദാരിദ്ര്യത്തിന്റെ വര്‍ധനയ്ക്കു് കാരണമായിട്ടുണ്ടെന്നു് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.


നീതിയില്‍ ഒന്നാകുന്ന ഒരു ലോകക്രമം രൂപപ്പെടുത്തുന്നതിനു് ആഗോളവല്‍ക്കരണം ഏറെ തടസങ്ങളുണ്ടാക്കുന്നുണ്ടെന്നു് പാപ്പ കറ്റപ്പെടുത്തി.
സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു് വേണ്ടിയുള്ള യുദ്ധങ്ങളും ഊര്‍ജ-ജല സ്രോതസുകളും അസംസ്കൃത വസ്തുക്കളും സ്വന്തമാക്കാനുള്ള വ്യഗ്രതകളും നീതിയില്‍ അധിഷ്ഠിതമായ സമൂഹ നിര്‍മിതിയ്ക്കു് തടസമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഏതാനും പേരുടെ ധാരാളിത്തത്തിനും അനേകം പേരുടെ ദാരിദ്യത്തിനും ഉപരി എല്ലാവരുടെയും പൊതുനന്മ കാംക്ഷിക്കുന്ന വലിയ പ്രത്യാശയാണു് ഇക്കാലത്തിന്റെ ആവശ്യമെന്നു് പാപ്പ ഓര്‍മിപ്പിച്ചു.

2008/01/02

ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ വത്തിക്കാ൯ ദുഃഖം രേഖപ്പെടുത്തി

വത്തിക്കാന്‍ പുരി, 2008 ജാനുവരി 1:പാക്കിസ്ഥാന്‍റെ മു൯ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട ദാരുണ വാര്‍ത്ത വളരെ ദുഃഖകരമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാ൯ റേഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഈശോസഭാവൈദിക൯ ഫെദറീക്കൊ ലൊംബാര്‍ദി. പാക്കിസ്ഥാനി ജനതയുടെ ദു:ഖത്തില്‍ പരിശുദ്ധ സിംഹാസനം പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ആ വാര്‍ത്ത അതില്‍ത്തന്നെയും, ഒപ്പം, ഇപ്പോള്‍ത്തന്നെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ആ രാജ്യത്ത് സമാധാനസ്ഥാപനം എത്ര ദുഷ്ക്കരമാണെന്ന് വിളിച്ചോതുന്നതിനാലും, അതീവ ദു:ഖമുളവാക്കുന്നതാണെന്ന് ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു. ബേനസീര്‍ ഭൂട്ടൊ വധിക്കപ്പെട്ട വാര്‍ത്ത പുറത്തായ ഉട൯തന്നെ, പ്രസക്ത ലോകവാര്‍ത്തകള്‍ അറിയിക്കുന്ന പതിവനുസരിച്ച്, മാര്‍പാപ്പയെ ധരിപ്പിച്ചുവെന്നും അദ്ദ‍േഹം വെളിപ്പെടുത്തി.


വത്തിക്കാന്‍ പ്രധാനമന്ത്രി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെയുടെ പ്രതികരണം
പാക്കിസ്ഥാ൯ മു൯ പ്രധാനമന്ത്രിയും പാക്കിസ്ഥാ൯ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോ നിഷ്ഠൂരമായ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടതില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്റെ ആഴമായ സഹാനുഭൂതിയുടെയും ആദ്ധ്യാത്മിക സാന്നിദ്ധ്യത്തിന്റെയുമായ മനോവികാരങ്ങള്‍ അവരുടെ കുടുംബാംഗങ്ങളോടും പാക്കിസ്ഥാനി ജനത മുഴുവനോടും പ്രകടിപ്പിയ്ക്കുന്നുവെന്നു് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെ ഒരു കമ്പിസന്ദേശത്തില്‍ അറിയിച്ചു. ആ രാജ്യത്തു് കൂടുതല്‍ അക്രമം ഉണ്ടാകാതാതിരിക്കുന്നതിനും, സമൂഹത്തില്‍ ക്രമസമാധാനം പുലരുന്നതിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നതിനും അവശ്യം ആവശ്യമായ പരസ്പര ബഹുമാനത്തിന്‍റയും വിശ്വാസത്തിന്‍റെയുമായ ഒരന്തരീക്ഷം രാജ്യത്തു് സൃഷ്ടിക്കുന്നതിനു് സാധ്യമായ വിധത്തിലെല്ലാം യത്നിക്കുന്നതിനും വേണ്ടി പാപ്പ പ്രാര്‍ഥിയ്ക്കുന്നുവെന്നും പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷനായ ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ചു്ബിഷപ്പ് ലോറ൯സ് ജോണ്‍ സള്‍ദാഞ്ഞയുടെ പേരില്‍ അയച്ച അനുശോചന കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അറിയിച്ചു.

ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം :റോമാ മാര്‍പാപ്പ


സമാധാനത്തില്‍ കുടുംബത്തിന് പ്രധാന പങ്ക്


വത്തിക്കാന്‍ പുരി, 2008 ജാനുവരി 1: കുടുംബം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മണ്ഡലമാണെന്നും ലോക സമാധാനത്തിനു് പരമ്പരാഗത കുടുംബ സംവിധാനങ്ങളും ബന്ധങ്ങളും നിലനിര്‍ത്തണമെന്നും റോമാ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ നവവത്സര ദിന സന്ദേശത്തില്‍ പറഞ്ഞു.

സ്വവര്‍ഗ വിവാഹങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍‍ശിച്ച പാപ്പ പരമ്പരാഗത വിവാഹങ്ങളുടെ നിഷേധം സമാധാനത്തിന്റെ നിലനില്‍പ്പിനു് തന്നെ ഭീഷണിയാണെന്നു് പറഞ്ഞു. ലോകത്തില്‍ കുടുംബവും സമാധാനവും തമ്മില്‍ നേരിട്ട ബന്ധമാണുള്ളതു് . സമാധാനപാഠങ്ങള്‍ നല്‍കാന്‍ ഒന്നാമത്തേതും പകരം വെയ്ക്കാനില്ലാത്തതുമായ പങ്കാണു് കുടുംബം വഹിക്കുന്നതു്. ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കണം -- റോമാ മാര്‍പാപ്പ പറഞ്ഞു .
പുരുഷനും സ്ത്രീയും സ്നേഹത്തില്‍ ഒന്നായിത്തീരുന്നിടത്താണു് കുടുംബം യാഥാര്‍ഥ്യമാകുന്നതെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007/12/14

സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയോടു് ഓര്‍ത്തഡോക്സ് സഭ യോജിയ്ക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസരംഗത്തു് സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയോടു് ഓര്‍ത്തഡോക്സ് സഭയ്ക്കു് യോജിപ്പാണെന്നു് ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത എന്നതിനോടു് ചേര്‍ന്നാണു് സമവായം വേണ്ടതു്.
തിരുവിതാംകോട് സെന്റ് മേരീസ് പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതു് വിശദീകരിയ്ക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനു് സ്ഥിരവും നിയതവുമായ വഴിയിലൂടെ സമവായം കണ്ടെത്തണം.സ്ഥാപനം നടത്തിക്കൊണ്ടു്പോകാനുള്ള ഫീസാണു് നിശ്ചയിക്കേണ്ടതു്.പ്രവേശനം വൈകുന്നതുമൂലം കുട്ടികള്‍ മറ്റു് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന സ്ഥിതിയുണ്ടാവരുതു്.വന്‍ തുക കടമായി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികളെകിട്ടാത്തതു് ബുദ്ധിമുട്ടുണ്ടാക്കുന്നു. സഭയുടെ കീഴിലുള്ള ഫാര്‍മസി കോളേജില്‍ 60 സീറ്റുള്ളതില്‍ 29 വിദ്യാര്‍ഥികള്‍മാത്രമാണു് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനംനേടിയതു്.

സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് ഘടനയും 50:50 അനുപാതവും നിലനിര്‍ത്തിയാണു് ഓര്‍ത്തഡോക്സ് സഭയുടെ കോളേജ് നടത്തുന്നതു്. മാനേജ്മെന്റിനു് ലാഭേച്ഛ പാടില്ലെന്നും എന്നാല്‍, ബുദ്ധിമുട്ടില്ലാതെ സ്ഥാപനം നടത്താന്‍ കഴിയണമെന്നുമാണു് സഭയുടെ കാഴ്ചപ്പാടു്. കെഇആര്‍ പരിഷ്കരണത്തില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ സ്വീകാര്യമാണെങ്കിലും അതിനു് വിരുദ്ധമായാണു് പുറത്തെ വ്യാഖ്യാനങ്ങള്‍‍. ഈ സാഹചര്യത്തില്‍ തുറന്ന ചര്‍ച്ചയാണു് വേണ്ടതു്.

ക്രിസ്ത്യാനികള്‍ കുട്ടികളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രത്തില്‍ വന്നപോലെ അദ്ദേഹം ഉദ്ദേശിച്ചോ ഇല്ലയോയെന്ന് തനിയ്ക്കു് അറിയില്ലെന്നു് മെത്രപ്പൊലീത്ത മറുപടി നല്‍കി. സഭാവിശ്വാസികള്‍ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ കുട്ടികളെ പഠിപ്പിയ്ക്കണമെന്നതു് ശരിയല്ലെന്നു് മെത്രാപ്പൊലീത്ത പറഞ്ഞു. ഓരോ മതക്കാരും തങ്ങളുടെ വിഭാഗത്തിനു് സ്വന്തം സ്ഥാപനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നു് തോന്നിയ്ക്കുന്ന തരത്തിലാണു് ഇന്നു് കാര്യങ്ങള്‍. എല്ലാ മതവിഭാഗങ്ങളുടെ കാര്യത്തിലും ഇതു് പ്രസക്തമാണു്. പണ്ടു് ഇതായിരുന്നില്ല സ്ഥിതി. ഓരോമതക്കാര്‍ക്കുമുള്ള സ്ഥാപനങ്ങള്‍‍ ആമതത്തിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാത്രമേ സംരക്ഷിയ്ക്കൂ എന്ന സ്ഥിതിശരിയല്ലെന്നു് ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത പറഞ്ഞു.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...